കളമശേരി : (piravomnews.in) നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ള പ്രളയനിവാരണപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പദ്ധതിപ്രദേശം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കൊപ്പം മന്ത്രി സന്ദർശിച്ചു. ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ പദ്ധതി അവതരിപ്പിച്ചു.
പൊട്ടച്ചാൽ തോട് നവീകരിച്ച് അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, മണ്ണോപ്പിള്ളി, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരത്ത് ചേർന്ന റീ ബിൽഡ് കേരള യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വർഷങ്ങളായി വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് ജലവിഭവവകുപ്പ് മാപ്പിങ് നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്.
ബോക്സ് കൾവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കും. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കും. കൈയേറ്റംമൂലം പലയിടത്തും തോട് നീർച്ചാലായിട്ടുണ്ട്. മഴക്കാലത്ത് ജലമൊഴുക്ക് താങ്ങാനാകാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
കുസാറ്റ് ക്യാമ്പസിനുസമീപം അൽഫിയ നഗറിൽനിന്ന് ആരംഭിച്ച് പരുത്തേലി തോട്ടിൽ എത്തുന്ന പൊട്ടച്ചാൽ തോടിന് 1.967 കിലോമീറ്റർ നീളമുണ്ട്.
211 ഹെക്ടർ വിസ്തൃതിയുള്ള തോടിന്റെ 1037 മീറ്റർ വീതി കൂട്ടും. കാർഷികാവശ്യത്തിനും വെള്ളക്കെട്ട് തടയുന്നതിനുമായി ഏറ്റവും അധികം തുക ചെലവഴിക്കുന്ന മണ്ഡലമായി കളമശേരി മാറിയെന്ന് മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ, നഗരസഭാംഗങ്ങളായ കെ ടി മനോജ്, ഷാജഹാൻ കടപ്പള്ളി, സംഗീത രാജേഷ്, പ്രമോദ് കുമാർ, അമ്പിളി സ്വപ്നേഷ് തുടങ്ങിയവർ പങ്കെടുത്തു.
If #broken, the #ditch will be #renewed; #Waterlogging will be #avoided