പിറവം : (piravomnews.in) ചെട്ടിക്കണ്ടത്തു മണ്ണെടുപ്പിന്റെ ബാക്കിപത്രമായി അഞ്ചൽപ്പെട്ടി– പിറമാടം റോഡിലേക്ക് ഒഴുകി എത്തുന്ന ചെളിയും മണ്ണും അപകടങ്ങൾക്ക് ഇടയാക്കുന്നു.
ഹൈവേ നിർമാണത്തിനെന്ന പേരിൽ ഇവിടെ ഹെക്ടറുകളോളം വിസ്തൃതിയുള്ള മണ്ണുമലകളാണു നിരത്തിയത്. കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾക്കൊടുവിൽ ഒന്നര മാസം മുൻപു ഹൈക്കോടതി നിർദേശത്തെ തുടർന്നു മണ്ണെടുപ്പ് നിലച്ചു.
മഴ ശക്തമായതോടെ മലയിൽ നിന്നു ഒഴുകി എത്തുന്ന വെള്ളം റോഡിലേക്കാണു ചേരുന്നത്. മണ്ണെടുപ്പിനിടെ ഭൂരിഭാഗം ഓടകളും നികന്നതു മൂലം വെള്ളം റോഡിലൂടെയാണു പരന്നൊഴുകുന്നത്. ഒഴുകി എത്തുന്ന ചെളി റോഡിൽ നിരക്കുന്നതോടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനു സാധ്യത വർധിച്ചു.
5 കോടിരൂപ മുതൽ മുടക്കിൽ അടുത്തയിടെ പൂർത്തിയായ റോഡാണിത്. നടക്കാവ് റോഡിൽ നിന്നു മൂവാറ്റുപുഴയിലേക്കുള്ള പ്രധാന റോഡെന്ന നിലയിൽ തിരക്കുണ്ട്. ഓടകൾ വൃത്തിയാക്കിയാൽ മാത്രമേ അപകടാവസ്ഥ ഒഴിയുകയുള്ളുവെന്നു നാട്ടുകാർ പറഞ്ഞു.
#Excavation of #soil in #Chettikandam; #Mud and soil on the #road