കളമശേരി : (piravomnews.in) കൊച്ചി കായലിൽ മത്സ്യങ്ങളിലെ ഘനലോഹസാന്നിധ്യം മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കുസാറ്റ് മറൈൻ സയൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.
കായലിലെ മണങ്ങ്, കട്‌ല, കരിമീൻ, പൂളമീൻ, നച്ചുകരിമീൻ, ചുണ്ടൻകൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാൻ, പാര, കാരച്ചെമ്മീൻ, കാവാലൻ ഞണ്ട്, കറുത്ത കക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
റിപ്പോർട്ട് അന്താരാഷ്ട്ര ജേർണൽ സ്പ്രിങ്ങറിന്റെ ‘ടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസി'ൽ പ്രസിദ്ധികരിച്ചു. കായലിലെ വെള്ളം, എക്കൽമണ്ണ്, മത്സ്യവിഭവങ്ങൾ എന്നിവയിലെ ലോഹമാലിന്യം ഉയർന്ന അളവിലാണെന്ന് കണ്ടെത്തി.
വേനലിൽ ഇവയുടെ സാന്ദ്രത കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ചെമ്പ്, സിങ്ക്, ഈയം, കാഡ്മിയം, മാംഗനീസ്, നിക്കൽ, ക്രോമിയം എന്നിവയാണ് പഠനത്തിനു വിധേയമാക്കിയ ലോഹങ്ങൾ. സിങ്ക്, കാഡ്മിയം, ക്രോമിയം എന്നിവ ഉൾപ്പെടെയുള്ളവ അവശിഷ്ട ഗുണനിലവാര മാർഗനിർദേശങ്ങളിൽ വിവരിച്ച വിഷാംശപരിധി കവിഞ്ഞു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ), ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ തുടങ്ങിയ അതോറിറ്റികൾ നിശ്ചയിച്ചതിനേക്കാൾ കൂടുതലാണ് കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ്.
ദിവസേനയുള്ള ഉപഭോഗംവഴി മനുഷ്യശരീരത്തിൽ എത്തുന്ന ലോഹങ്ങളുടെ അളവ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസി (യുഎസ്ഇപിഎ) തോതുപ്രകാരം കുറവാണ്.
എന്നാൽ, മത്സ്യ ഇനങ്ങളിലെ ഉയർന്ന കാഡ്മിയം സാന്നിധ്യവും ഇവയുടെ ദീർഘകാല ഉപയോഗവും അർബുദത്തിന് കാരണമായേക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും കുസാറ്റ് സീനിയർ പ്രൊഫസറുമായ ഡോ. എസ് ബിജോയ് നന്ദന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ ആരോഗ്യസൂചിക മുൻനിർത്തിയായിരുന്നു പഠനം.
#Presence of #heavy #metals in #freshwater #fishes; #Studies show that it can #cause #serious #health #problems in #humans