തൃശൂർ: (piravomnews.in) ചേർപ്പ് ചൊവ്വൂർ അഞ്ചാംകല്ലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി. ബസ് കാത്തു നിന്നിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ചൊവ്വൂർ സ്വദേശി ചെറുവത്തേരി വീട്ടിൽ പ്രേമാവതി (61), മകൾ സയന (36), ചെറുവത്തേരി സ്വദേശി കാര്യാട്ടുപറമ്പിൽ സംഗീത (47) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പ്രേമാവതി തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോയിരുന്ന ‘അൽ-അസ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

മഴ പെയ്തു കൊണ്ടിരുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണംവിട്ട് ബസ് കാത്തുനിന്നിരുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു.
സമീപത്തുണ്ടായിരുന്ന വൈദ്യുത തൂൺ ഒടിഞ്ഞു വീണു. അപകടത്തിനിടയാക്കിയ ബസും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ മാള പുത്തൻചിറ ഒലവക്കോട് വീട്ടിൽ നാസറി(52)നെയും ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു
Out of control bus crashes into bus stand; three women injured
