നെടുമ്പാശേരി : (piravomnews.in) ചെങ്ങമനാട് 100 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി.
മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി ഷിനാസ് (25) എന്നിവരെയും ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച ഫോർട്ട് കൊച്ചി ചെമ്പിട്ടവീട്ടിൽ ഷഹീൽ ഖാൻ (27), കാഞ്ഞൂർ പാറപ്പുറം കണേലി മുഹമ്മദ് അസ്ലം (24) എന്നിവരെയുമാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് ആഡംബര കാറിൽ രാസലഹരി കടത്തുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് കരിയാടുവച്ച് വാഹനം തടഞ്ഞു. അമിതവേഗത്തിൽ പൊലീസിന്റെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി.
സാഹസികമായി പൊലീസ് ഒഴിഞ്ഞുമാറി. തുടർന്ന് വേഗത്തിൽ കടന്നുകളഞ്ഞ വാഹനത്തെ പൊലീസ് പിന്തുടർന്നു. വാഹനത്തിലുണ്ടായിരുന്ന രാസലഹരി ബാഗ് ഉൾപ്പെടെ ചെങ്ങമനാട്ടുവച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് അപകടകരമായ രീതിയിൽ മയക്കുമരുന്നുകടത്ത് സംഘം വാഹനം ഓടിച്ചുപോകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രി തോപ്പുംപടി പഴയപാലത്തിനുസമീപം മയക്കുമരുന്ന് ടീമിനെ വളഞ്ഞു. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് ടീമിനെ സാഹസികമായാണ് കീഴടക്കിയത്.
ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കുപറ്റി. വാഹനവും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ആർ കുമാർ, എസ്ഐമാരായ സന്തോഷ് എബ്രഹാം, പി കെ ബാലചന്ദ്രൻ, എഎസ്ഐമാരായ ഒ ജി ജിയോ, എസ് ഷാനവാസ്, സിപിഒമാരായ എ വി വിപിൻ, സി എ ജെറീഷ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
#Drug #trafficking in a #luxury car; The #accused are #under #arrest