കൊച്ചി : (piravomnews.in) പ്രതിഭയുള്ളവരെ നിരാകരിക്കുകയും അതില്ലാത്തവരെ വാഴ്ത്തുകയും ചെയ്യുന്നവരാണ് നമ്മളെന്നും അതുകൊണ്ടാണ് പാറപ്പുറത്തിന്റെ മഹത്വം മലയാളിക്ക് മനസ്സിലാകാതെ പോയതെന്നും പ്രശസ്ത നിരൂപകൻ പ്രൊഫ. തോമസ് മാത്യു പറഞ്ഞു.
21 വർഷത്തെ പട്ടാളജീവിതത്തിനുശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തിയ പാറപ്പുറത്ത് ഈശോ മത്തായി, കുറഞ്ഞസമയംകൊണ്ട് മലയാളികളുടെ മനസ്സ് കീഴ്‌പ്പെടുത്തിയ എഴുത്തുകാരനായി മാറുകയായിരുന്നെന്ന് തോമസ് മാത്യു പറഞ്ഞു.
കെസിബിസിയുടെ വാങ്മയം സാഹിത്യ ചർച്ചാവേദി പാലാരിവട്ടം പിഒസിയിൽ അരനാഴികനേരം നോവലും സിനിമയും, പാറപ്പുറം ജന്മശതാബ്ദിയിലേക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു തോമസ് മാത്യു.
നോവലും തിരക്കഥയും ഒരുപോലെ വഴങ്ങിയ എഴുത്തുകാരനായിരുന്നു പാറപ്പുറമെന്ന് ആദം അയൂബ് അനുസ്‌മരിച്ചു. ഒരു കഥയെ എങ്ങനെ മനോഹരമായ തിരക്കഥയാക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ഒപ്പം സുന്ദരമായി ചെറുകഥകളും എഴുതി. എഴുത്തുകാർക്കെന്നും ഉത്തമമാതൃക സൃഷ്ടിച്ചാണ് 57–--ാം വയസ്സിൽ അദ്ദേഹം അന്തരിച്ചതെന്ന് ആദംഅയൂബ് പറഞ്ഞു.
42–--ാം വയസ്സിൽ തൊണ്ണൂറുകാരനായ മനുഷ്യന്റെ മനോനില ആ വ്യദ്ധന്റെതന്നെ കാഴ്ചപ്പാടിൽ പാറപ്പുറത്ത് എഴുതിയപ്പോൾ മാജിക്കൽ റിയലിസത്തിന്റെ മലയാളത്തിലെ എഴുത്തനുഭവമായി ‘അരനാഴികനേരം’ എന്ന കൃതി മാറിയെന്ന് കാർട്ടൂണിസ്റ്റ് ജോഷി ജോർജ് പറഞ്ഞു.
കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും സംസാരിച്ചു.
#Parappuram – #Malayalam #misunderstood writer: Prof.# ThomasMathew