തൃക്കാക്കര : (piravomnews.in) നഗരസഭയിൽ മാലിന്യനീക്കം നിർത്തിവച്ച് ഹരിതകർമസേന അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചതിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
പരിശീലനക്ലാസിന് എത്തിയ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെതിരെയും പ്രതിഷേധമുയർന്നു. ഒരാഴ്‌ചയായി നഗരസഭയിൽ വീടുകളിൽനിന്നുള്ള മാലിന്യനീക്കം മുടങ്ങിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടന്ന വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ മാലിന്യനീക്കം മുടങ്ങാൻ കാരണം നഗരസഭ അധികാരികളുടെ ശ്രദ്ധക്കുറവാണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
മാലിന്യനീക്കം തുടർച്ചയായി നിലച്ചതിനുപിന്നാലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വകാര്യ ഏജൻസിയുടെ പരിശീലനക്ലാസിൽ പങ്കെടുക്കാൻ ഹരിതകർമസേന അംഗങ്ങൾക്ക് നഗരസഭ ആരോഗ്യവിഭാഗം നിർദേശം നൽകുകയായിരുന്നു.
പകൽ 11 വരെ മാലിന്യശേഖരണം നടത്തി ഉച്ചയ്‌ക്കുശേഷം പരിശീലന ക്ലാസ് സംഘടിപ്പിക്കണമെന്ന ഹരിതകർമസേന കൺസോഷ്യത്തിന്റെ നിർദേശം വകവയ്ക്കാതെയാണ് ആരോഗ്യവിഭാഗം പരിശീലന ക്ലാസ് തീരുമാനിച്ചത്. സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോർട്ട് പ്രകാരം മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് തൃക്കാക്കര നഗരസഭ.
ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി.
ഇവരുമായി നഗരസഭ ഇതുവരെ ഔദ്യോഗിക കരാറിൽ ഒപ്പുവച്ചിട്ടില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാരായ എം കെ ചന്ദ്രബാബു, ജിജോ ചിങ്ങത്തറ, അജുന ഹാഷിം, പി സി മനൂപ്, അസ്മ ഷരീഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
#Garbage #removal stopped in the #municipality; #LDF #councilors #protested