പറവൂർ : (piravomnews.in) കൊച്ചി മെട്രോ നിർമാണത്തൊഴിലാളികളുടെ ഇടയിലേക്ക് ട്രെയിലർ ലോറി കയറി മൂന്നുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർ രാജസ്ഥാൻ സ്വദേശി രാംചന്ദ്രയെ (44) അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ചു. നാലുലക്ഷം രൂപ പിഴയുമൊടുക്കണം.
പറവൂർ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി വി ജ്യോതിയാണ് ശിക്ഷ വിധിച്ചത്. 2017 ഒക്ടോബർ 12ന് മുട്ടം തൈക്കാവ് കവലയിലായിരുന്നു അപകടം. ഉത്തർപ്രദേശ് സ്വദേശികളായ ബബുലു മാസിഹ് (42), ഉമേഷ്‌കുമാർ (23), സൂര്യകാന്ത് (32) എന്നിവരാണ് മരിച്ചത്.
മറ്റൊരു തൊഴിലാളി ഇന്ദ്രദേവിന് (22) ഗുരുതര പരിക്കേറ്റിരുന്നു. പിഴത്തുകയിൽനിന്ന് ഓരോ ലക്ഷം രൂപവീതം മരിച്ചവരുടെ ബന്ധുകൾക്കും ഒരുലക്ഷം രൂപ ഇന്ദ്രദേവിനും നൽകണം. പിഴ ഒടുക്കാതിരുന്നാൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.
മെട്രോ നിർമാണ ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് അമിതവേഗത്തിൽ രാംചന്ദ്ര ഓടിച്ച ട്രെയിലർ പാഞ്ഞുകയറുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണവരെ ശ്രദ്ധിക്കാതെ ട്രെയിലർ ഓടിച്ചുപോയി.
അഹമ്മദാബാദിൽനിന്ന് പത്തനംതിട്ടയിലെ കൺസ്ട്രക്‌ഷൻ കമ്പനിയിലേക്ക് ബിറ്റുമെൻ ഉരുക്കാനുള്ള കൂറ്റൻ ടാങ്കുമായി വന്നതാണ് ട്രെയിലർ. ടാങ്ക് ഇറക്കി തിരികെവരുമ്പോഴാണ് രാംചന്ദ്ര പിടിയിലായത്. ഇയാളെ തിരിച്ചറിഞ്ഞ കൺസ്ട്രക്‌ഷൻ കമ്പനി മാനേജരുടെ മൊഴിയാണ് നിർണായകമായത്.
ആലുവ ട്രാഫിക് യൂണിറ്റ് എസ്ഐ കെ ടി മുഹമ്മദ് കബീർ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ആലുവ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിശാൽ ജോൺസണാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം ബി ഷാജി ഹാജരായി.
3 #killed in #trailer #crash: #Rajasthani #driver #jailed for 5 years