കൊച്ചി : (piravomnews.in) 12 വർഷം വീട്ടമ്മയുടെ ശ്വാസകോശത്തിൽകിടന്ന മൂക്കുത്തി ആണി (ശങ്കീരി) ശസ്‌ത്രക്രിയ കൂടാതെ തോണ്ടിയെടത്തു.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സതേടിയ കൊല്ലം ശാസ്‌താംകോട്ട സ്വദേശിനിയായ നാൽപ്പത്തിനാലുകാരിയുടെ ശ്വാസകോശത്തിൽനിന്നാണ് ഒരു സെന്റീമീറ്റർ നീളമുള്ള ശങ്കീരി നീക്കിയത്. 12 വർഷം മുമ്പാണ് മൂക്കുത്തിയുടെ ശങ്കീരി കാണാതായത്.
ഇത് എവിടെയെങ്കിലും വീണുപോയിരിക്കുമെന്ന് കരുതി. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് ഡോക്ടർമാർ കരുതുന്നത്. ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ട വീട്ടമ്മ ഇടയ്‌ക്ക് ആസ്ത്‌മയ്ക്ക് ചികിത്സ തേടിയിരുന്നു.
ആസ്ത്‌മ കടുത്തതോടെ കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിൽ ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നത് കണ്ടെത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ എത്തുകയായിരുന്നു.
ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇത് ശങ്കീരിയാണെന്ന് കണ്ടെത്തി. തുടർന്ന് ‘റിജിഡ് ബ്രോങ്കോസ്‌കോപി’ എന്ന സംവിധാനത്തിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു.
വായിലൂടെ ഉപകരണം കടത്തി ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലെത്തിച്ച് അതിലൂടെ ഫോർസെപ്‌സ് ഉപയോഗിച്ചാണ് ശങ്കീരിയെടുത്തത്. ഡോ. ശ്രീരാജ് നായർ, ഡോ.ടോണി ജോസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായി. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം വീട്ടമ്മ ആശുപത്രി വിട്ടു.
A #nail #stuck in the lungs of a #housewife for 12 years was #dug #out