ആലുവ : (piravomnews.in) ഒറ്റ രാത്രിയിൽ എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിലായി.
അസം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖാണ് (30) അറസ്‌റ്റിലായത്. സ്ഥിരം മോഷ്ടാവായ ഇയാളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പൊലീസ് പിടികൂടിയത്. കുട്ടമശേരിയിലെ ബേക്കറിയിലെ ജീവനക്കാരുടെ മുറിയിൽനിന്ന് കഴിഞ്ഞ 20നാണ് വിലകൂടിയ എട്ട് ഫോണുകൾ മോഷ്ടിച്ച് കടന്നത്.
ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം. പകൽ, സ്ഥലങ്ങൾ കണ്ടുവച്ച് രാത്രിയാണ് മോഷണം. വിലകൂടിയ ഫോണുകളാണ് ലക്ഷ്യമിടാറുള്ളത്.
മോഷ്ടിക്കുന്ന ഫോണുകൾ അതിഥിത്തൊഴിലാളികൾക്ക് വിൽക്കും. കഴിഞ്ഞവർഷം പെരുമ്പാവൂരിലെ ഒരുവീട്ടിൽനിന്ന് ഫോൺ മോഷ്ടിച്ച കേസിൽ ആറുമാസം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുണ്ട്.
പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എം എം മഞ്ജുദാസ്, എസ്ഐ എസ് എസ് ശ്രീലാൽ, എഎസ്ഐ അബ്ദുൾ ജലീൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
Accused who #stole eight smart #phones in one night #arrested