പിറവം : (piravomnews.in) റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുകൈ സഹായവുമായി കുട്ടികളും കുടുംബശ്രീയും.
വെള്ളിയാഴ്ച പിറവം ഉപജില്ലയിലെ 42 സ്കൂളുകളിലെ കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ കലവറയിലേക്ക് സ്വീകരിക്കും. ഞായറാഴ്ച പിറവം നഗരസഭാപരിധിയിലെ 27 ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾവഴിയും ഉൽപ്പന്നങ്ങൾ ശേഖരിക്കും.
പയർ, വെണ്ടയ്ക്ക, കോവക്ക, മുളക്, ബീൻസ്, മത്തങ്ങ, കുമ്പളങ്ങ, ചേന, ചേമ്പ് തുടങ്ങിയ എതുതരം പച്ചക്കറികളും പലചരക്ക് സാധനങ്ങളും നൽകാം. അഞ്ച് വേദികളും പ്രോഗ്രാം കമ്മിറ്റി ഓഫീസും മീഡിയാ റൂമും പ്രവർത്തിക്കുന്ന പിറവം എംകെഎം എച്ച്എസ്എസിലാണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്.
20 മുതൽ 24 വരെ നടക്കുന്ന കലോത്സവത്തിന് പഴയിടം മോഹനൻനമ്പൂതിരിയാണ് ഭക്ഷണം ഒരുക്കുന്നത്. രുചിയിടം എന്ന പേരാണ് ഭക്ഷണശാലയ്ക്ക് നൽകിയത്. 6000 ചതുരശ്രയടി പന്തൽ രുചിയിടത്തിനായി ഒരുക്കും.
പന്തൽ നിർമിക്കുന്ന സ്ഥലത്ത് സംഘാടകർക്കൊപ്പമെത്തി പഴയിടം മോഹനൻനമ്പൂതിരി നിർദേശങ്ങൾ നൽകി. ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാന അധ്യാപകരുടെയും കുടുംബശ്രീയുടെയും യോഗം നടന്നു. നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി ചെയർമാൻ അജേഷ് മനോഹർ അധ്യക്ഷനായി. എഇഒ പി ജി ശ്യാമളവർണൻ, എൽ മാഗി, ഏലിയാസ് മാത്യു, കൺവീനർ കെ കെ ശാന്തമ്മ, എച്ച്എം ഫോറം സെക്രട്ടറി ബെന്നി പോൾ എന്നിവർ സംസാരിച്ചു. 15 വേദികളിലായാണ് കലോത്സവം നടക്കുക.
ആദ്യദിനം രചനാമത്സരങ്ങളും തുടർന്ന് വിവിധ കലാമത്സരങ്ങളും നടക്കും. 14 ഉപജില്ലകളിൽനിന്നായി എണ്ണായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.
#Children and #Kudumbashree lend a #helping hand to #District #SchoolArtsFestival