(piravomnews.in) വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു. അടൂർ സ്വദേശിയായ വൈശാഖാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. ബന്ധുക്കൾക്കൊപ്പം മൂന്നാറിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് ഉള്ളത്.

അതേസമയം തമിഴ്‌നാട്ടില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത വര്‍ധിനിയാണ് മരിച്ചത്. കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്.
എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം നടന്നതായി സ്ഥിരീകരിച്ചു. ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നാര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Food poisoning? Nine-year-old boy on tour group dies en route
