കളമശേരി : (piravomnews.in) പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അമിക്കസ് ക്യൂറിയും സമിതിയും പെരിയാറിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.
പെരിയാറിലേക്ക് മലിനജലം ഒഴുക്കാൻ വ്യവസായശാലകൾ സ്ഥാപിച്ച കുഴലുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ പൊതുതാൽപ്പര്യഹർജി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പെരിയാറിലേക്ക് സ്ഥാപിച്ചിട്ടുള്ള മാലിന്യക്കുഴലുകൾ നീക്കംചെയ്ത് വ്യവസായശാലകൾ സീറോ ഡിസ്ചാർജ് കൈവരിക്കണമെന്നും കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്നുമുള്ള ദേശീയ ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
തുടർന്ന് ഹൈക്കോടതിയിൽ ഷിബു മാനുവൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതോടൊപ്പം പരിസ്ഥിതിപ്രവർത്തകരായ പുരുഷൻ ഏലൂരും കെ ആർ എസ് മേനോനും നൽകിയ ഹർജികളും കണക്കിലെടുത്താണ് വിശദപഠനത്തിന് കോടതി നിർദേശിച്ച അമിക്കസ് ക്യൂറിക്കൊപ്പം സമിതി എത്തിയത്.
അമിക്കസ് ക്യൂറി അനന്തകൃഷ്ണൻ കർത്താ, ബംഗളൂരുവിലെ സെൻട്രൽ മലിനീകരണ നിയന്ത്രണബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ ജെ ചന്ദ്രബാബു, സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് സെക്രട്ടറി രത്തൻ യു ഖേൽക്കർ, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ് ശ്രീകല തുടങ്ങിയവരാണ് ഹൈക്കോടതി നിയോഗിച്ച സമിതിയിലുള്ളത്.
#PeriyarPollution: #Inspection #Completed