അങ്കമാലി : (piravomnews.in) കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇന്നോവ കാർ തട്ടിയെടുത്തയാളെ പിന്തുടർന്ന് പിടികൂടി അങ്കമാലി പൊലീസ്.
മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദീനെയാണ് (43) പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ സൂക്ഷിച്ച വാഹനം 15ന് രാത്രി 10 ഓടെ സ്പെയർ കീ ഉപയോഗിച്ച് ഇയാൾ സ്റ്റേഷൻ വളപ്പിൽനിന്ന് ഓടിച്ചുപോകുകയായിരുന്നു.
കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് കുതിച്ചു. ഇതോടെ പൊലീസ് പിന്തുടർന്നു.
പുതുക്കാട്ട് ഹൈവേയിൽനിന്ന് ഇടറോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പൊലീസിന്റെ സഹായത്തോടെ ഒരുമണിക്കൂറിനുള്ളിൽ തടഞ്ഞ് കസ്റ്റഡിയിലെടുത്തു. 13ന് എംസി റോഡിൽ തമിഴ്നാട്ടുകാരുമായിട്ടുണ്ടായ തർക്കത്തെ തുടർന്നാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഓൺലൈനിൽ കണ്ട് തമിഴ്നാട്ടുകാർ കേരളത്തിൽ വരികയും രണ്ടേകാൽ ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോകുകയും ചെയ്തു. ബാക്കി തുക കൊടുക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു.
ഈ വാഹനം തമിഴ്നാട്ടിൽനിന്ന് മോഷണം പോയി. അടുത്തകാലത്ത് ഇന്നോവ വിൽപ്പനയ്ക്കെന്ന പരസ്യം ഓൺലൈനിൽ കണ്ട് തമിഴ്നാട്ടുകാർ വീണ്ടും ബന്ധപ്പെട്ടു. എംസി റോഡിൽ വാഹനവുമായി സംഘം എത്തി. നേരത്തേ സ്വിഫ്റ്റ് കാർ കൊടുത്ത സംഘം തന്നെയാണ് വീണ്ടുമെത്തിയത്.
അത് അറിഞ്ഞുതന്നെയാണ് ഇവരെ സമീപിച്ചതെന്ന് തമിഴ്നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ ബഹളമായതോടെ വാഹനവും ആളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിൽ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഇന്നോവയാണ് സംഘാംഗം ഓടിച്ചുകൊണ്ടുപോയത്. ഇൻസ്പെക്ടർ പി ലാൽകുമാർ, എസ്ഐ എൻ എസ് റോയി, സിപിഒ അജിത തിലകൻ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
#Angamaly #police chased and #arrested the person who stole the Innova car kept in the #station #premises