മുളന്തുരുത്തി : തോട്ടറപ്പുഞ്ചയിൽ കൃഷിയിറക്കും .നവംബർ 15-ന് മുമ്പായി കൃഷിയിറക്കാൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
പായൽ നീക്കംചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ 25-ന് മുമ്പ് പൂർത്തിയാക്കും. ഒലിപ്പുറം, മനയ്ക്കത്താഴം, പുലിമുഖം, കൈപ്പട്ടൂർ എന്നിവിടങ്ങളിൽ വെള്ളം നിയന്ത്രിക്കുന്നതിന് ഷട്ടറുകൾ സ്ഥാപിക്കും. വെള്ളൂർ പഞ്ചായത്തിലെ കുന്നുംപുറം പാടങ്ങളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിനായി കൈവഴികളിൽ നാലിടത്ത് ചെറിയ ഷട്ടറുകളും സ്ഥാപിക്കും. പുലിമുഖം, ഒലിപ്പുറം, മനയ്ക്കത്താഴം എന്നിവിടങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിന് കൂടുതൽ ശക്തിയുള്ള മോട്ടോറുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
മൺകൂന നീരൊഴുക്കിന് തടസ്സമാണെന്ന വിവരം യോഗത്തിൽ ഉയർന്നുവന്നതോടെ അതു നീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർന്ന് തടസ്സം നീക്കാനുള്ള നടപടി സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധിയെ ചുമതലപ്പെടുത്തി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ജില്ലാ പഞ്ചായത്തംഗം കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജലജ മോഹനൻ, ജ്യോതി ബാലൻ, ബിജു പി. തോമസ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു പി. നായർ, കാർഷിക സർവകലാശാലാ പ്രൊഫസർ ഡോ. ബി. വിഷ്ണു, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ, വെള്ളൂർ പാടശേഖര സമിതി പ്രതിനിധികൾ, കൃഷി ഓഫീസർമാർ, മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Thottarapuncha will be cultivated before November 15