മുളന്തുരുത്തി..... സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പാസാക്കി. ഇടതുപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയത്.
സിൽവർലൈനിന്റെ നിലവിലെ അലൈൻമെന്റ് കടന്നു പോവുന്നത് ബ്ലോക്ക് പഞ്ചായത്തിൽ പെട്ട ചോറ്റാനിക്കര, മണീട് പഞ്ചായത്തുകളിൽ കൂടിയാണ്. ജനങ്ങളുടെ രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് ഈ പഞ്ചായത്തുകളിൽ കല്ലിടാൻ കെ.റെയിൽ അധികൃതർക്ക് സാധിച്ചിട്ടില്ല. ജനങ്ങൾക്കുള്ള ആശങ്കകളും പരാതികളും കേൾക്കാതെ തെറ്റിദ്ധാരണ പരത്തി ദുരൂഹത നിലനിർത്തിയാണ് സർവ്വേ നടപടികൾ പുരോഗമിക്കുന്നതെന്ന് ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ് അവതരിപ്പിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. വ്യക്തമായ ഡി.പി.ആർ. പോലുമില്ലാതെ കെ റെയിൽ അധികൃതരും സർക്കാരും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ്. വൻ പദ്ധതികൾക്കു സ്ഥലം ഏറ്റെടുത്തതിനു ശേഷം പെരുവഴിയിൽ അറിയപ്പെട്ട മൂലമ്പിള്ളിയിലെ പോലെയുള്ള കുടുംബങ്ങളുടെ കണ്ണുനീർ കാണാതിരിക്കാനാവില്ല എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഒരു നഷ്ടപരിഹാരവും ലഭിക്കാത്ത ബഫർ സോണിൽ പെട്ട പതിനായിരക്കണക്കിന് ജനങ്ങൾ ഇതിന്റെ നിശബ്ദ ഇരകളാണ്. സാമ്പത്തികമായി ദുർബലമായ കേരളം പോലെ ഒരു സംസ്ഥാനത്ത് താങ്ങാൻ കഴിയാവുന്നതിലും വലിയ സാമ്പത്തിക ബാധ്യത ഈ പദ്ധതി വരുത്തി വയ്ക്കുമെന്നും ഈ പദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ച കമ്മിറ്റിയിൽ ചോറ്റാനിക്കരയിലെയും മണീടിലെയും ബ്ലോക്ക് അംഗങ്ങളായ ജൂലിയറ്റ് ടി.ബേബി, കെ.കെ. അജി, ജ്യോതി രാജീവ് എന്നിവർ അനുവാദകരായി. വിയോജനകുറിപ്പ് എഴുതിയെങ്കിലും ഇടതുപക്ഷ അംഗങ്ങളാരും പ്രമേയത്തെ എതിർത്ത് സംസാരിക്കാതിരുന്നത് ശ്രദ്ധേയമായി
പ്രമേയത്തിന്റെ പൂർണ്ണരൂപം പ്രമേയം സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന സെമി ഹൈ സ്പീഡ് റെയിൽ കോറിഡോറായ സിൽവർലൈൻ പദ്ധതി നമ്മുടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട ചോറ്റാനിക്കര, മണീട് പഞ്ചായത്തുകളിലൂടെ കടന്നു പോവുന്നുണ്ട്. ഇത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകളും പരാതികളും കേൾക്കാതെ തെറ്റിധാരണകൾ പരത്തി ദുരൂഹത നിലനിർത്തിയാണ് പദ്ധതിക്കുള്ള പ്രാരംഭ നടപടികൾ നടക്കുന്നത്. സാമൂഹികാഘാത പഠനം എന്ന് പ്രചരിപ്പിക്കുമ്പോഴും ഒരു അറിയിപ്പോ നോട്ടീസോ പോലും നൽകാതെ നിയമപരമല്ലാത്ത മഞ്ഞ കുറ്റികൾ ജനങ്ങളുടെ വീടുകൾക്ക് അകത്തു വരെ നാട്ടുന്നത് വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. വ്യക്തമായ ഒരു ഡി.പി.ആർ. പോലുമില്ലാതെ, പരസ്പര വിരുദ്ധമായ പ്രസ്താവനകൾ കെ റെയിൽ കമ്പനിയുടെ അധികൃതരും സർക്കാരും പറയുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തോടു പോലും കാണിക്കുന്ന വഞ്ചനയും ദുരൂഹവുമാണ്. ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ കുടിയൊഴിക്കപ്പെടുന്ന പതിനായിരത്തിനു മേൽ വരുന്ന സാധാരണ കുടുംബങ്ങളെയും പൊതു സമൂഹത്തെയും വിശ്വാസത്തിലെടുത്തു വേണം. സമീപ കാലത്തു കണ്ടിട്ടില്ലാത്ത വിധം സാധാരണ ജനങ്ങൾ നടത്തുന്ന പ്രതിഷേധം ഈ പദ്ധതിക്ക് ഒരു വിധത്തിലും വഴങ്ങാൻ കേരളം തയ്യാറല്ല എന്നതിന്റെ സൂചനയാണ്. വൻ പദ്ധതികൾക്ക് സ്ഥലം ഏറ്റെടുത്തതിനു ശേഷം പെരുവഴിയിൽ വലിച്ചു എറിയപ്പെട്ട കുടുംബങ്ങളുടെ കണ്ണുനീർ നമ്മുടെ മുന്നിൽ തന്നെയുണ്ട്. മൂലമ്പിള്ളിയിൽ കുടിയൊഴിക്കപ്പെട്ട മുന്നൂറോളം കുടുംബങ്ങൾ ഇന്നും വഴിയാധാരമായി നടക്കുമ്പോഴാണ് പതിനായിരക്കണക്കിന് കുടുംബങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. ഒരു നഷ്ടപരിഹാരത്തിനും വിലയിടാൻ കഴിയാത്ത പ്രകൃതിക്കു ഉണ്ടാവുന്ന ആഘാതം ചെറുതല്ല. കഴിഞ്ഞ പ്രളയത്തിൽ 8 മീറ്റർ പൊക്കത്തിൽ വെള്ളം കയറിയ ചോറ്റാനിക്കരയിലെ കിടങ്ങയം പാടശേഖരത്തിലൂടെയാണ് നിലവിൽ സിൽവർ ലൈനിന്റെ അലൈൻമെന്റ്. കഴിഞ്ഞ നൂറു വർഷത്തെ പ്രളയത്തിൽ ഏറ്റവും ഉയർന്ന ഫ്ളഡ് ലൈനിൽ നിന്ന് 4 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ എംബാങ്ക്മെൻറ് കെട്ടി ഉയർത്തി ഇരു വശവും ഇതിലും ഉയരത്തിൽ മതിൽ കെട്ടി നടക്കുന്ന നിർമ്മാണം കേരളത്തെ രണ്ടായി കീറി മുറിക്കുമെന്നു മാത്രമല്ല ഈ നാടിനെ വെള്ളത്തിൽ മുക്കി കൊല്ലുന്ന ഡാം ആയി മാറും. ഒരു നഷ്ടപരിഹാരവും ലഭിക്കാതെ സ്ഥലം ഉപേക്ഷിക്കേണ്ടി വരുന്ന ബഫർ സോണിൽ പെട്ടവർ ഇതിന്റെ നിശബ്ദ ഇരകളാണ്. ഈ പദ്ധതി കടന്നു പോവുന്ന പ്രദേശം മാത്രമല്ല, കേരളം മുഴുവൻ ഇരകളാവുന്ന പദ്ധതിയാണ് ഇത്. സാമ്പത്തികമായി ഏറ്റവും ദുർബലമായി നിൽക്കുന്ന ഈ സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതിലും വലിയ സാമ്പത്തിക ബാധ്യത ഈ പദ്ധതി വരുത്തി വയ്ക്കും. അതിനാൽ ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുന്നു. അവതാരകൻ: പി.കെ. പ്രദീപ്, ജൂലിയറ്റ് ടി. ബേബി പിന്തുണയ്ക്കുന്നവർ : ജ്യോതി രാജീവ്, കെ.കെ. അജി.
Silver Line project should be abandoned; Mulanthuruthi Block Panchayat passed the resolution