കൊല്ലം: (piravomnews.in) കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഞെട്ടലിൽ മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു. കൊല്ലം വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ 50, അമ്മ ഭാസുര 80 എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ടി എസ് കനാലിൽ കാട്ടിൽകടവിന് സമീപം കായലിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം കരയ്ക്ക് കയറ്റി.
സന്ധ്യയുടെ മരണവാർത്ത കുടുംബത്തെ ഞെട്ടിച്ചു. ഇതിനിടെ ഉച്ചയ്ക്ക് 1 മണിയോടെ ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മ ഭാസുരയും വീട്ടിൽ വെച്ച് മരിച്ചു.
സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ട് 4 മണിയോടെ അമ്മയുടെയും മകളുടെയും സംസ്കാരം വീട്ടുവളപ്പിൽ ഒരുമിച്ച് നടന്നു.
സന്ധ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കായലിൽ എങ്ങനെ എത്തി എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വ്യക്തത വരൂ.
സന്ധ്യയുടെ ഭർത്താവ് വിജയൻ. മക്കൾ: അങ്കുഷ്, അക്ഷയ. ഭാസുരയുടെ മറ്റൊരു മകൻ: ശിവജിത്ത്.
ഒരു ദിവസം തന്നെ വീട്ടിലെ രണ്ട് പേരുടെ വിയോഗം നാട്ടുകാർക്കും വലിയ നടുക്കമാണ് ഉണ്ടാക്കിയത്.
Content Highlight: Housewife's body found in lake; Within hours, her bedridden mother also died.










































