ഇടുക്കി : (piravomnews.in)മറയൂരിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് 8 വയസുകാരനെ ആക്രമിച്ചു.
രാവിലെ സ്കൂളിലേക്ക് പോകാൻ വാഹനത്തിനായി കാത്തുനിന്ന പള്ളനാട് സ്വദേശി കാർത്തിക്കിനാണ് പരിക്കേറ്റത്. ഓടിയെത്തിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്ത് എറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ആക്രമണത്തിന് ശേഷം കാട്ടുപോത്ത് ജനവാസ മേഖലയിലൂടെ ഓടി. വഴിയിൽ കണ്ട 2 വാഹനങ്ങളും തകർത്തു.
സാരമായി പരിക്കേറ്റ കാർത്തിക്കിനെ ആദ്യം മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ചു. മേഖലയിൽ നിരന്തരം ഭീതി സൃഷ്ടിക്കുന്ന കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്നായിരുന്നു ആവശ്യം.
മുമ്പും ഈ പ്രദേശത്ത് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടും അധികൃതർ ഉറപ്പുകൾ പാലിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നിലവിൽ കാട്ടുപോത്ത് വനത്തിലേക്ക് കയറിപ്പോയതായാണ് വനംവകുപ്പിന്റെ നിഗമനം.
Content Highlight: Wild buffalo attack: 8-year-old boy seriously injured on way to school.










































