---
title: "കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; ഭർത്താവും കൂട്ടാളികളും പിടിയിൽ "
english_title: "Husband and accomplices arrested for killing wife and hanging her to live with girlfriend"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349656/husband-and-accomplices-arrested-for-killing-wife-and-hanging-her-to-live-with-girlfriend"
published_at: "2026-03-25T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3af378dc05_7f24d9dc-94e3-4e82-a53a-86993c81ad02.jfif"
keywords: []
---

# കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; ഭർത്താവും കൂട്ടാളികളും പിടിയിൽ 

> **Lead Summary:** കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭർത്താവും കൂട്ടാളികളും ഒന്നര വർഷത്തിന് ശേഷം പിടിയിലായി. ആത്മഹത്യയെന്ന് കരുതി അവസാനിപ്പിക്കാനിരുന്ന കേസിലാണ് ഭർത്താവ് സകറാമും മൂന്ന് കൂട്ടാളികളും മുംബൈ പോലീസിന്റെ വലയിലായത്.

## Article Content

കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭർത്താവും കൂട്ടാളികളും ഒന്നര വർഷത്തിന് ശേഷം പിടിയിലായി. ആത്മഹത്യയെന്ന് കരുതി അവസാനിപ്പിക്കാനിരുന്ന കേസിലാണ് ഭർത്താവ് സകറാമും മൂന്ന് കൂട്ടാളികളും മുംബൈ പോലീസിന്റെ വലയിലായത്.

മുംബൈയിൽ താമസിക്കുന്ന സകാറാം ഡിംപിൾ ചൗധരി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. അവളോടൊപ്പം ജീവിക്കാൻ ഭാര്യ ഗീത ചൗധരിയെ കൊല്ലാൻ സകറാം തീരുമാനിച്ചു. രണ്ടു തവണ ഗീതയെ കൊലപ്പെടുത്താൻ സകറാം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്നാണ് ഭാര്യയെ കൊല്ലാൻ 6.7 ലക്ഷം രൂപ പാരിതോഷികം നൽകി സുഹൃത്തിനെ ഏർപ്പാടാക്കിയത്. ഇയാൾ മറ്റുരണ്ടുപേരുടെ സഹായത്തോടെ ഗീതയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആത്മഹത്യയായി അവതരിപ്പിക്കാൻ മൃതദേഹം അടുക്കളെയിലെ ഫാനിൽ കെട്ടിത്തൂക്കി.

2024 ഒക്ടോബർ 14നാണ് ഗീതയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് പോലീസിന് വിവരം ലഭിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ, പൊലീസ് ആത്മഹത്യയാണെന്ന് അനുമാനിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം കൊലപാകമാണെന്ന് തെളിഞ്ഞിരുന്നില്ല. തുടർന്ന്, അന്ത്യകർമങ്ങൾക്കായി മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീട് പിതാവിന്‍റെ സംശയങ്ങളാണ് കേസിന്‍റെ ചുരുളഴിച്ചത്.

മകൾ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പിതാവ് ഭനറാം ചൗധരിക്ക് കഴിഞ്ഞില്ല. മറിച്ച് കൊലപാതകമാണെന്ന് അദ്ദേഹം സംശയിച്ചു. രാജസ്ഥാൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസ് പുനരന്വേഷിക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ ഗീതയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഇതിൽ, ഗീതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സ്ഥിരീകരിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സകാറാമിനെ ചോദ്യം ചെയ്യുകയായിരുന്നു. നിരന്തരം പൊലീസിനെ തെറ്റിദ്ധരിപ്പിച്ച സകറാം ഒടുവിൽ കുറ്റം സമ്മതിച്ചു. ഡിംപിൾ ചൗധരി എന്ന സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്നും അവളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും സകാറാം വെളിപ്പെടുത്തി. തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഗീതയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി വളിപ്പെടുത്തി.

മുമ്പ് രണ്ടുതവണ സകറാം ഭാര്യ ഗീതയെ വധിക്കാൻ ശ്രമിച്ചിരുന്നു. ആദ്യ ശ്രമത്തിൽ പവായ് പ്രദേശത്ത് റോഡപകടം ഉണ്ടാക്കുകയും രണ്ടാമത്തേ തവണ ആക്രമിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് പണം കൊടുത്ത് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്.

ഇതിനായി തന്റെ സുഹൃത്ത് ശങ്കർ ഡാങ്കിക്ക് 6.7 ലക്ഷം രൂപ നൽകി. ഡാങ്കി തന്റെ സഹായത്തിനായി രണ്ട് പേരെ കൂടി ഏർപ്പാടാക്കി കൃത്യം നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ സകാറാം, ശങ്കർ ഡാങ്കി, ബാബു, ദിനേശ് ഗയ്‌രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349656/husband-and-accomplices-arrested-for-killing-wife-and-hanging-her-to-live-with-girlfriend)