---
title: "പാചകവാതക ക്ഷാമം രൂക്ഷം ; റോക്കറ്റ് അടുപ്പുകൾ തേടി ഹോട്ടലുകാർ; വിറകിനും , അറക്കപ്പൊടിക്കും ഡിമാന്റേറുന്നു"
english_title: "Cooking gas shortage worsens; Hoteliers seek rocket stoves; Prices of firewood and sawdust soar"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347192/cooking-gas-shortage-worsens-hoteliers-seek-rocket-stoves-prices-of-firewood-and-sawdust-soar"
published_at: "2026-03-12T11:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2570d2fa60_Untitled-1.jpg"
keywords: []
---

# പാചകവാതക ക്ഷാമം രൂക്ഷം ; റോക്കറ്റ് അടുപ്പുകൾ തേടി ഹോട്ടലുകാർ; വിറകിനും , അറക്കപ്പൊടിക്കും ഡിമാന്റേറുന്നു

> **Lead Summary:** മൂവാറ്റുപുഴ : പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിറക് ഉപയോഗിച്ച് വായു മർദത്തിൽ ഉയർന്ന താപനില ലഭിക്കുന്ന റോക്കറ്റ് അടുപ്പുകൾ സ്ഥാപിക്കാൻ ഹോട്ടലുകൾ ആലോചിക്കുന്നു.

## Article Content

മൂവാറ്റുപുഴ : പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിറക് ഉപയോഗിച്ച് വായു മർദത്തിൽ ഉയർന്ന താപനില ലഭിക്കുന്ന റോക്കറ്റ് അടുപ്പുകൾ സ്ഥാപിക്കാൻ ഹോട്ടലുകൾ ആലോചിക്കുന്നു.

ഗ്യാസ് വിതരണത്തിലെ അനിശ്ചിതത്വം കേരളത്തിലെ വിറക് വിപണിയിലും തീ പടർത്തുന്നു. വിറകിനും അറക്കപ്പൊടിക്കും വിപണിയിൽ റെക്കോർഡ് വിലയാണ് ഇപ്പോൾ ഈടാക്കുന്നത്. യുദ്ധം നീണ്ടുനിന്നാൽ വരും മാസങ്ങളിൽ വിറക്‌വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിറകിന് ടണ്ണിന് 200 – 500 രൂപ വരെയാണ് വർധിച്ചത്. 

ഹോട്ടലുകളും ചെറുകിട ബേക്കറികളും വീണ്ടും വിറകിലേക്കും അറക്കപ്പൊടി അടുപ്പുകളിലേക്കും മാറിയതാണ് വിപണിയിൽ പെട്ടെന്നുള്ള ഡിമാൻഡ് വർധിക്കാൻ കാരണമായത്. കൈവിറകിന് 2500– 2700 രൂപ വരെയാണ് മൂവാറ്റുപുഴ ഭാഗത്ത് ടണ്ണിന് ഈടാക്കുന്നത്, തടിമില്ലുകളിൽ തടികൾ അറുത്തു പലകകളാക്കിയതിനു ശേഷം ബാക്കി വരുന്ന വിറകിന് ടണ്ണിന് 1500 രൂപ മുതൽ 2000 രൂപ വരെയും റബർ വിറകിന് 3000 മുതൽ 3500 രൂപയുമായി വർധിച്ചു. അറക്കപ്പൊടി ഒരുചാക്കിന് 50-80 രൂപയായിരുന്നത് ഇപ്പോൾ 150 രൂപയ്ക്ക് മുകളിലെത്തി.

ഇതെല്ലാം മൊത്തവ്യാപാര വിലയാണ്. നന്നായി ഉണങ്ങിയതും മുറിച്ചതുമായ വിറകിന് കിലോഗ്രാമിന് 10 മുതൽ 25 വരെ ചില സ്ഥലങ്ങളിൽ ഈടാക്കാറുണ്ട്. ക്വിന്റലിനു ശരാശരി 400 മുതൽ 600 വരെയാണ് നിലവിലെ വിപണി വില. വിറക് ചിപ്പുകൾ കിലോഗ്രാമിനു 5 –10 രൂപയാണ് വില.വിറക് പെല്ലറ്റുകൾ കിലോഗ്രാമിന് 20 – 25 രൂപയാണ് വില. അറക്കപ്പൊടി കട്ടകളാക്കി വലിയ ഫാക്ടറികൾ ഇന്ധനമായിഉപയോഗിച്ചു തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാർക്ക് ഇത് ലഭിക്കാത്ത സാഹചര്യമാണുള്ളത്.

വ്യവസായികാടിസ്ഥാനത്തിൽ ഭക്ഷ്യോൽപനങ്ങൾ നിർമിക്കുന്ന യൂണിറ്റുകളിൽ ഏകദേശം 30ശതമാനത്തിൽ വിറകാണുപയോഗിക്കുന്നത്. ഗ്യാസ് സിലിണ്ടർ ക്ഷാമം വന്നതോടെ ഉപയോഗം 45 ശതമാനമായതായി ജില്ലയിൽ വിറക് വിതരണം ചെയ്യുന്നവരിൽ ഒരാളായ പെരുമ്പാവൂർ സ്വദേശി കെ.എ.മുഹമ്മദ് ഷാ പറഞ്ഞു. ഹൽവ നിർമാണ യൂണിറ്റുകൾ,അരിപ്പൊടി നിർമാണ യൂണിറ്റുകൾ,അരിപ്പൊടി നിർമാണ യൂണിറ്റുകൾ,ഹോട്ടലുകൾ, ഇഷ്ടിക നിർമാണ ചൂളകൾ എന്നിവിടങ്ങളിലാണ് വിറക് കൂടുതൽ ഉപയോഗിക്കുന്നത്. പാചകവാതകവും വിറകും ഉപയോഗിക്കുന്ന ബോർമകളുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347192/cooking-gas-shortage-worsens-hoteliers-seek-rocket-stoves-prices-of-firewood-and-sawdust-soar)