കൊച്ചി...... തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക് .ഉദ്യോഗസ്ഥർക്ക് പണക്കിഴി സമ്മാനം ആയി നല്കിയ വിവാദകാലത്തു കുത്തിപ്പൊളിച്ച നഗരസഭാധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയുള്ള തർക്കം ആണ് ഭരണ പ്രതിപക്ഷ തർക്കത്തിന് തുടക്കം. നഗരസഭാ കൗൺസിൽ യോഗത്തിൽ ഈ വകയിൽ 8000 രൂപ ചിലവ് ഇനത്തിൽ വെച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തതാണ് കൂട്ടയടിയിലും മൽപിടുത്തത്തിലും കാര്യങ്ങൾ എത്തിച്ചത്
പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ, പ്രതിപക്ഷത്തുനിന്നു മുൻ അധ്യക്ഷ ഉഷ പ്രവീൺ, കൗൺസിലർമാരായ അജുന ഹാഷിം, സുമ മോഹൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
അധ്യക്ഷയുടെ ചേംബർ നന്നാക്കിയതിനു 8,000 രൂപ ചെലവായ വിഷയം ചർച്ചക്കെടുത്തപ്പോഴായിരുന്നു സംഘർഷം.വിഡിയോ ദൃശ്യം കൈവശമുണ്ടെന്നും കുത്തിപ്പൊളിച്ചവരിൽ നിന്നു പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 4 കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷത്തിനു പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും ഇതിനോടു യോജിച്ചതോടെ ഭൂരിപക്ഷം ഭരണപക്ഷത്തിനെതിരായി.
അജൻഡ പാസാക്കിയെന്ന് അധ്യക്ഷ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം അധ്യക്ഷവേദിക്കു നേരെ പാഞ്ഞടുത്തു. ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷവും വേദിക്കരികിലെത്തി. അജൻഡകൾ പാസായെന്നും യോഗം അവസാനിച്ചെന്നും പറഞ്ഞ് അധ്യക്ഷ അജിത വേദിയിൽ നിന്നിറങ്ങിയപ്പോൾ പ്രതിപക്ഷം തടഞ്ഞു. ഭരണപക്ഷം ഇതിനെ നേരിട്ടതോടെ സംഘർഷം മുറുകി. അധ്യക്ഷയ്ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. പിടിവലിയിൽ പ്രതിപക്ഷത്തെ അജുന ഹാഷിമിന്റെ സാരി കീറി. കൈയ്ക്കു പരുക്കേറ്റു.
6 councilors injured in Thrikkakara municipal council meeting