മലയാളികളുടെ പ്രിയങ്കരനായ പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.
മലയാള സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി മികച്ച പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ പാട്ടുകൾ രചിച്ചു.
1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി. ജി ഭാസ്‌ക്കരന്‍ നായരുടെയും മൂത്തമകനായി ബിച്ചു തിരുമല എന്ന ബി. ശിവശങ്കരന്‍ നായര്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി.
1970-ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത '‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായിയാണ് ബിച്ചു സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ബിച്ചു എഴുതിയ 'ബ്രാഹ്മമുഹൂര്‍ത്തം' എന്നു തുടങ്ങുന്ന ഗാനം ഉപയോഗിച്ചെങ്കിലും ആ ചിത്രം റിലീസായില്ല.
നടന് മധു സംവിധാനം ചെയ്ത 'അക്കല്‍ദാമ' യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് ബിച്ചു ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക പ്രമുഖസംഗീതസംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1985 ല്‍ പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. 'ശക്തി' എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഓസ്കാർ ജേതാവായ എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.
രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിച്ചു തിരുമലയ്ക്ക് ലഭിച്ചു. തൃഷ്ണ എന്ന ചിത്രത്തിലെ ‘ശ്രുതിയില്‍ നിന്ന് ഉയരും..’ തേനും വയമ്പും എന്ന സിനിമയിലെ ‘ഒറ്റക്കമ്പി നാദം മാത്രം..’ എന്നീ ഗാനങ്ങൾക്ക് 1981 ല്‍ പുരസ്കാരത്തിന് അര്‍ഹനായി. കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് 1991 ല്‍ പുരസ്കാരം ലഭിച്ചു. ഇതുകൂടാതെ കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്റെ ചലച്ചിത്ര രത്നം, സുകുമാര്‍ അഴിക്കോട് തത്വമസി പുരസ്കാരം, സ്വാതി-പി. ഭാസ്കരന്‍ ഗാനസാഹിത്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).
ബിച്ചു തിരുമലയുടെ ചില ഗാനങ്ങൾ ഇതാ:
- തേനും വയമ്പും
- ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ
- ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ
- ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ
- ആയിരം കണ്ണുമായ്
- വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ
- ആലാപനം തേടും തായ്മനം
- നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി
- ആളൊരുങ്ങി അരങ്ങൊരുങ്ങി
- ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
- പൂങ്കാറ്റിനോടും കിളികളോടും
- നക്ഷത്രദീപങ്ങൾ തിളങ്ങി
- ഒരു മധുരക്കിനാവിൻ ലഹരിയിലേതോ
- ഓർമയിലൊരു ശിശിരം
- ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
- കണ്ണാംതുമ്പീ പോരാമോ
- കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി
- കണ്ണും കണ്ണും കഥകൾ കൈമാറും
- കിലുകിൽ പമ്പരം
- പാവാട വേണം മേലാട വേണം
- കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ
- പാതിരാവായി നേരം
- നീർപളുങ്കുകൾ ചിതറി വീഴുമീ
- വെള്ളിച്ചില്ലും വിതറി
- മകളേ പാതി മലരേ
- പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി
- നീയും നിന്റെ കിളിക്കൊഞ്ചലും
- പ്രായം നമ്മിൽ മോഹം നൽകി
- മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി
- മഞ്ഞിൻ ചിറകുള്ള വെളളരി പ്രാവേ
- രാകേന്ദു കിരണങ്ങൾ
- മൈനാകം കടലിൽ നിന്നുയരുന്നുവോ
- മിഴിയോരം നനഞ്ഞൊഴുകും
- സമയരഥങ്ങളിൽ ഞങ്ങൾ
- ശാരോനിൽ വിരിയും ശോശന്നപ്പൂവേ
- വൈക്കം കായലിൽ ഓളം തല്ലുമ്പോൾ
- സ്വർണ മീനിന്റെ ചേലൊത്ത
- സുരഭീയാമങ്ങളേ
- പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ
- പാൽനിലാവിനും ഒരു നൊമ്പരം
Bichu Thirumala lyricist passed away