ആലുവ എടയപ്പുറത്ത് ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയായ എടയപ്പുറം സ്വദേശിനി മോഫിയ പർവീൺ(21) ആണ് മരിച്ചത്.
ഇന്നലെ യുവതി ആലുവ പോലീസിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും നടപടി എടുക്കണമെന്ന് പറയുന്നു.
ആലുവ പൊലീസ് ഇന്നലെ യുവതിയേയും ഭർതൃവീട്ടുകാരെയും ഒത്തു തീർപ്പിന് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ യുവതി ഭർത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് യുവതിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. തുടർന്ന് വീട്ടിലെത്തിയ യുവതിയെ ഇന്നലെ രാത്രി പത്ത് മണിയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഗാർഹിക പീഡന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം മോഫിയ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പോലീസിൽനിന്നും തനിക്ക് നീതി ലഭിച്ചില്ല എന്നും, ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തു.
aluva suicide mofia parveen