രാമമംഗലം.... ഷട്കാല ഗോവിന്ദ മാരാരുടെ സ്മരണയിൽ കേരള സംഗീത നാടക അക്കാദമി സംഗീതോത്സവത്തിന് മാരാരുടെ ജന്മനാടായ രാമമംഗലത്ത് തിരി തെളിഞ്ഞു. രാമമംഗലത്തെ ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാ സമിതിയുമായി ചേർന്നാണ് അക്കാദമി ത്രിദിന ഉത്സവമൊരുക്കിയത്.
കേരള സംഗീത നാടക അക്കാദമി ഉപാധ്യക്ഷൻ സേവ്യർ പുൽപ്പാട്ട് ഗോവിന്ദ മാരാരുടെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് പ്രൊഫ. ജോർജ് എസ്. പോൾ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ്, ജില്ലാ പഞ്ചായത്തംഗം ആശ സനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത എൽദോസ്, ഗ്രാമ പഞ്ചായത്തംഗം ജിജോ ഏലിയാസ്, കലാ സമിതി സെക്രട്ടറി കെ. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹരികുമാർ മാമ്മലശ്ശേരി രചിച്ച് നെച്ചൂർ ആർ. രതീശൻ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച ഗീത ഗോവിന്ദം സംഗീത ആൽബത്തിന്റെ യു ട്യൂബ് പ്രകാശനം കലാസമിതി പ്രസിഡന്റ് നിർവഹിച്ചു. ത്രിദിന സംഗീതോത്സവത്തിലെ ആദ്യ ഇനമായി കലാമണ്ഡലം വേണിയുടെ മോഹിനിയാട്ടം അരങ്ങേറി
നേരത്തെ കലാസമിതി മന്ദിരത്തിൽ താഴത്തേടത്ത് മുരളീധര മാരാരുടെ നേതൃത്വത്തിൽ ചെണ്ടയിൽ കേളി കൊട്ടി. തൃക്കാമ്പുറം ജയദേവൻ സോപാനം പാടി. സംഗീതോത്സവം രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് പോരൂർ ഉണ്ണികൃഷ്ണനും കൽപ്പാത്തി ബാലകൃഷ്ണനും മാറ്റുരയ്ക്കുന്ന ഇരട്ടത്തായമ്പക, കലാസമിതി നൃത്ത വിഭാഗത്തിന്റെ ‘ഭാവയാമി രഘുരാമം’ നൃത്തശിൽപ്പം, 7-ന് ഡോ. ബി. അരുന്ധതിയുടെ സംഗീതക്കച്ചേരി എന്നിവയുണ്ട്.
Kerala Sangeetha Nataka Academy turns to music festival in memory of Shatkala Govinda Marar